ചെറുകഥ
തിരിഞ്ഞ് നോക്കുമ്പോൾ
ആശുപത്രിയിലെ മരുന്നുകളുടെ മണവും ശരീരം നുറുങ്ങുന്ന വേദനയും അവനെ അലോസരപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. ഇവിടെ എന്നാണ് എത്തിയതെന്ന് ഓർത്തെടുക്കാൻ എത്ര ശ്രമിച്ചിട്ടും അവന് കഴിയുന്നുണ്ടായിരുന്നില്ല.
കുറച്ച് മണിക്കൂറുകളായോ, ദിവസങ്ങളായോ താൻ ഉറക്കത്തിലായിരുന്നു എന്ന് തിരിച്ചറിവ് മാത്രമാണ് ഉള്ളത്. അതും ആരൊക്കെയോ ചുറ്റിലും നിന്ന് സംസാരിക്കുന്ന നേർത്ത ശബ്ദത്തിൽ നിന്നും കേട്ടറിഞ്ഞത്.
കൺപോളകൾക്ക് വല്ലാത്ത ഭാരമുണ്ട്, അതുകൊണ്ടു തന്നെ കണ്ണുകൾ തുറക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. കൈകാലുകളുടെ അവസ്ഥയും അത് തന്നെയായിരുന്നു. വല്ലാത്ത ഭാരം അവയ്ക്കും ബാധിച്ചിരിക്കുന്നു.
അവൻ ഓർക്കാൻ ശ്രമിക്കുകയായിരുന്നു,
“എന്താണ് തന്റെ പേര് ? തനിക്കെന്താണ് സംഭവിച്ചത് ?”
പക്ഷേ ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല. ആകെ ഓർമ്മയിൽ തെളിയുന്നത് ഒരു ബൈക്കിന്റെ ആക്സിലേറ്റർ പരമാവധി തിരിയുമ്പോഴുള്ള വല്ലാത്തൊരു ഇരമ്പലും, ഒരു നാഷണൽ പെർമിറ്റ് ലോറിയുടെ മുൻവശത്തെ രണ്ട് തീക്കണ്ണുകളുമാണ്. പിന്നെയൊരു ഇടിമുഴക്കവും....അതോടെ ശരീരത്തിലേക്ക് ഒരു ആയിരം സൂചി ഒന്നിച്ച് തറയ്ക്കുന്ന വേദന തോന്നും.... പിന്നെ ഭാരം കുറഞ്ഞ് പറന്ന് പോകുന്ന പോലെ കുറച്ച് നേരം....
ഇത് എത്ര തവണ ആവർത്തിച്ചു എന്നും അവനറിയില്ല.
ആരൊക്കെയോ സംസാരിച്ചുകൊണ്ട് അടുത്തേക്ക് വരുന്നത് അവന്റെ കാതിൽ കേട്ടു. മുൻപിലത്തേക്കാളും കുറച്ചുകൂടി വ്യക്തമായി ഇപ്പോൾ കേൾക്കാനാകുന്നുണ്ട്. അവൻ ആ സംസാരം കേൾക്കാനായി കാത് കൂർപ്പിച്ചു.
“ഈ പയ്യന് ഇതുവരെ ബോധം വന്നില്ലേ.... ഞാൻ കഴിഞ്ഞ മാസം ലീവിന് പോകുന്നതിന് രണ്ട് ദിവസം മുൻപ് കാഷ്വാലിറ്റി ഡ്യൂട്ടിയുണ്ടായിരുന്നപ്പോൾ ആരൊക്കെയോ കൊണ്ടു വന്നതായിരുന്നു. ബൈക്ക് ആക്സിഡന്റ്...പാഞ്ഞ് ചെന്ന് എതിരേ വന്ന ലോറിയുടെ അടിയിൽ കയറിയതാ.... ചെറിയൊരു തുടിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു.... ഞാൻ കരുതിയത് അപ്പോൾ തന്നെ മരിച്ച് പോകുമെന്നായിരുന്നു”
ഒരു നഴ്സിന്റെ ശബ്ദമായിരുന്നു.
“ഇപ്പോഴും മരിച്ചതിന് തുല്യം തന്നെയല്ലേ ? കുറച്ച് യന്ത്രങ്ങളുടെ സഹായത്തിലങ്ങനെ കിടക്കുന്നു. ഇതൊക്കെ ഒഴിവാക്കി വിധിയെ സ്വീകരിക്കാൻ ഡോക്ടർ പറഞ്ഞിട്ടും ഇവന്റെ അമ്മ വഴങ്ങിയിട്ടില്ല. ഈ കോമയിൽ നിന്നും ഇവൻ തിരിച്ചുവരുമെന്ന അദ്ഭുതം പ്രതീക്ഷിച്ചിരിക്കുവാ അമ്മ”
അപ്പോഴേക്കും ഡോക്ടർ കൂടി അവിടേക്ക് വന്നു. ടൈലിന് മുകളിൽ പതിയുന്ന ഷൂസിന്റെ ശബ്ദം അവൻ വ്യക്തമായി കേട്ടു.
“ഹാപ്പി ബർത്ത് ഡേ മിസ്റ്റർ നവീൻ.....”
“ഡോക്ടർ ബർത്ത് ഡേ വിഷ് ചെയ്തത് തനിക്കായിരിക്കുമോ ? തന്റെ പേര് നവീൻ എന്നാണോ?”
ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ രണ്ട് തീക്കണ്ണുകൾ മാത്രമേ മുന്നിൽ തെളിയുന്നുള്ളു.
“പാവം സ്വന്തം പിറന്നാളറിയാതെ...... ഈ ആശംസകൾ കേൾക്കാതെ കിടക്കാനാണല്ലോ പാവം പയ്യന്റെ വിധി”
നഴ്സിന്റെ ശബ്ദമാണ്
“ഈ വിധി.... അതിവൻ ചോദിച്ച് വാങ്ങിയതാണ്..... അതിവേഗതയെ പ്രണയിച്ച്, മുന്നറിയിപ്പുകളെയും സ്നേഹശാസനകളെയും അവഗണിച്ച് മുന്നോട്ട് പോയതിന്റെ ഫലം... ഈ കിടപ്പ് നാളെയോട് കൂടി അവസാനിക്കുകയാണ്.... നവീന്റെ അമ്മ നാളെ സമ്മതപത്രം ഒപ്പ് വച്ച് നൽകും. ജീവനുമായി ഇവനെ ബന്ധിപ്പിച്ചിരിക്കുന്ന ഈ ഉപകരണങ്ങളൊക്കെയും നീക്കം ചെയ്യുവാനുള്ള സമ്മതപത്രം.... ഇനി ഒരു അദ്ഭുതവും സംഭവിക്കില്ലെന്ന് ആ അമ്മയും തിരിച്ചറിഞ്ഞിരിക്കുന്നു.”
ഡോക്ടറുടെ വാക്കുകൾ ഒരു കുന്തമുന പോലെ തന്റെ ഹൃദയത്തിലേക്ക് തുളഞ്ഞ് കയറുന്നത് അവനറിഞ്ഞു.... പിന്നാലെ രണ്ട് തീക്കണ്ണുകൾ തന്റെ നേർക്ക് അതിവേഗതയിൽ വന്നതോടെ അവൻ ഇരുട്ടിലേക്ക് വീണുപോയി
നേരമെത്ര കഴിഞ്ഞെന്നറിയില്ല, ആ ഇരുട്ടിലല്ല താനിപ്പോൾ.... ചുറ്റിനും നല്ല സുഖമുള്ള തണുപ്പ്....മരുന്ന് മണത്തിന് പകരം വല്ലാത്തൊരു സുഗന്ധം മൂക്കിലേക്ക് കയറുന്നുണ്ട്. താനിപ്പോൾ ആ ആശുപത്രിയുടെ ബന്ധനത്തിൽ നിന്നും മോചിതനായി അകലെ എവിടെയോ ആണ്. മധുരതരമായ ശബ്ദത്തിൽ ഒരു പാട്ടാണ് കാതിൽ കേൾക്കുന്നത്. അൽപം പ്രയാസപ്പെട്ട് കണ്ണുകൾ തുറന്നപ്പോൾ ചുറ്റിനും പഞ്ഞിക്കെട്ടുകൾ പോലെ മഞ്ഞ്, അവിടെ സ്വർണ്ണം കൊണ്ട് പണിത കൊട്ടാരങ്ങൾ.... ഡോക്ടർ പറഞ്ഞത് പോലെ തന്നെ ഭൂമിയുടെ ബന്ധനത്തിൽ നിന്നും മോചിപ്പിച്ചതാവാം. എങ്കിൽ ഇത് ഒരു പക്ഷേ സ്വർഗ്ഗമായിരിക്കും..... പെട്ടെന്ന് പിന്നിൽ നിന്നും ആരോ വന്ന് കണ്ണ് പൊത്തി. ഇപ്പോഴൊന്നും കാണാനും കേൾക്കാനും കഴിയുന്നില്ല. അവന് ഭയം തോന്നി.
അവൻ വീണ്ടും എല്ലാം ഓർക്കാൻ ശ്രമിച്ചു....
“മോനേ നവീനേ..... വയസ്സ് പത്തൊൻപത് ആകാൻ പോകുന്നല്ലേയുള്ളു.... നിനക്കിപ്പോൾ ലൈസൻസ് കിട്ടിയെന്ന് കരുതി ഉടനെ ബൈക്കൊന്നും ഓടിക്കണ്ടാ..... കുറച്ച് കൂടി കഴിയട്ടെ മോനേ.... അമ്മ നിനക്ക് വാങ്ങിത്തരാം.... ഇപ്പോ മോൻ പഠിക്കുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്ക്... മോനറിയാമല്ലോ... ഈ അമ്മയ്ക്ക് നീ മാത്രമല്ലേയുള്ളൂ....”
അമ്മയുടെ ശബ്ദം.... അതേ ചെറിയ പ്രായത്തിൽ അച്ഛൻ ഉപേക്ഷിച്ച് പോയിട്ടും, ബന്ധുക്കളൊക്കെയും തിരിഞ്ഞ് നോക്കാതിരുന്നിട്ടും, ഒരു കുറവും അറിയിക്കാതെ തന്നെ വളർത്തിയ അമ്മയുടെ ശബ്ദം...... തന്റെ എല്ലാ ആഗ്രഹങ്ങളും എതിര് പറയാതെ സാധിച്ച് തന്നിരുന്ന അമ്മയുടെ ശബ്ദം
അവന്റെ മനസിലേക്ക് ഓർമ്മകൾ അണപൊട്ടിയൊഴുകി വന്നു
“അമ്മേ.... അമ്മയ്ക്ക് എന്നോട് സ്നേഹമുണ്ടെങ്കിൽ എനിക്ക് ബൈക്ക് വാങ്ങിത്തന്നേ പറ്റു... എന്റെ കൂട്ടുകാർക്കെല്ലാമുണ്ട്.... അവരോട് ഞാൻ ബെറ്റ് വച്ചതാ....എന്റെ അമ്മ എനിക്ക് ബൈക്ക് വാങ്ങിത്തരുമെന്ന്.... അമ്മാ ലോണെടുത്ത് വാങ്ങിയാൽ മതി... ഞാൻ കാറ്ററിംഗിന് പോകുന്ന പൈസയൊക്കെ അമ്മയ്ക്ക് തരാം... അതൊക്കെ കൊണ്ട് ലോണടയ്ക്കാം... അമ്മാ പ്ലീസ്”
അമ്മയുടെ പിന്നാലെ നടന്ന് വല്ലാതെ വീർപ്പുമുട്ടിച്ചപ്പോഴാണ് എനിക്ക് ബൈക്ക് വാങ്ങിത്തന്നത്... അന്ന് ശരിക്കും കൂട്ടുകാരുമൊത്ത് ആഘോഷമായിരുന്നു. രാത്രിയിൽ ഹൈവേ വിജനമായപ്പോൾ പുതിയ വണ്ടിയുമായി കൂട്ടുകാർക്കൊപ്പം ബൈക്ക് റെയ്സിംഗിന് കൂടി... ഇത്രനാളും കൂട്ടുകാരോട് കെഞ്ചി ചോദിച്ചിട്ടും അവരാരും റെയ്സിംഗിന് കൂടാൻ ബൈക്ക് തന്നില്ല.. പക്ഷേ ഇന്ന് രാത്രി തനിക്ക് സ്വന്തമായി ബൈക്കുണ്ട്... ഈ രാത്രി എല്ലാ അർത്ഥത്തിലും എന്റേതാക്കണം... ഇന്നത്തെ റെയ്സിംഗിൽ എല്ലാവരെയും പിന്നാലാക്കി ഞാൻ ജയിക്കും...
കൂട്ടുകാരെയൊന്നൊന്നായി പിന്നിലാക്കി കുതിക്കുമ്പോൾ തന്റെ മനസിൽ ഹരം കയറുകയായിരുന്നു... എല്ലാവരെയും തോൽപ്പിച്ച്... ബഹുദൂരം പിന്നിലാക്കി ഒന്നാമനാകാനുള്ള ത്വരയിൽ ആക്സിലേറ്റർ തിരിച്ചു..... എല്ലാ ബൈക്കുകളെയും പിന്നാലാക്കി റോക്കറ്റ് പോലെ തന്റെ ബൈക്ക് കുതിച്ചപ്പോൾ അവൻ ആത്മവിശ്വാസത്തിന്റെ കൊടുമുടി കയറുകയായിരുന്നു.
പക്ഷേ പെട്ടെന്നാണ് ആ ലോറിയുടെ തീക്കണ്ണുകൾ മുന്നിലേക്ക് വന്നത്.... തനിക്ക് ഒന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല..... പിന്നെ എന്ത് സംഭവിച്ചെന്നും അറിയില്ല.
അവന്റെ കണ്ണുകളിൽ നിരാശയും കുറ്റബോധവും കണ്ണീർത്തുള്ളികളായി ഉരുണ്ടുകൂടി.
തന്റെ ആഗ്രഹം പറഞ്ഞപ്പോൾ തിരസ്കരിച്ച അമ്മയുടെ മനസിലെ സ്നേഹവും കരുതലുമായിരുന്നു താൻ കാണേണ്ടിയിരുന്നത്. പക്ഷേ അതിന് പകരം ഞാൻ മികച്ചൊരു ഡ്രൈവറാണ്... എനിക്ക് നന്നായി വണ്ടിയോടിക്കാനറിയാം, കൂട്ടുകാരെപ്പോലെ... അവർക്കൊപ്പമോ, അവർക്ക് മുകളിലോ ആയിരിക്കണം ഞാനെന്ന ചിന്തയാണ് തന്നെ നയിച്ചത്...
അവന്റെ ശരീരത്തിലെ അസ്ഥികളെല്ലാം ഒന്നിച്ച് നുറുങ്ങുന്ന പോലെ വേദന വന്നു. അത് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.
“അമ്മാ.......”
അവൻ ആകാവുന്നത്ര ഉച്ചത്തിൽ അലറിക്കരഞ്ഞു. പിന്നെ ഇരുട്ടിലേക്ക് വീണു.
“നവീനേ.... നവീനേ.... മോനൊ നവീനേ”
അമ്മയാണ് കുലുക്കി വിളിക്കുന്നത്. എന്നും രാവിലെ ഉറക്കത്തിൽ നിന്ന് അമ്മയാണ് വിളിച്ചുണർത്താറുള്ളത്. കോളേജിൽ പോകാൻ ഇന്നും വൈകും... അവൻ മടിയോടെ പതിയെ കണ്ണ് തുറന്നു.
അപ്പോൾ വീണ്ടും മൂക്കിലേക്ക് മരുന്നിന്റെ മണം വന്നു. അവ്യക്തമായ ആദ്യ കാഴ്ചയിൽ നീലക്കുപ്പായമിട്ട ചുറ്റിനും നിൽക്കുന്ന മൂന്നാല് പേരെയാണ് കണ്ടത്....ഒരിക്കൽ കൂടി കണ്ണ് അടച്ച് തുറന്നപ്പോൾ അതിലൊരു നീലക്കുപ്പായക്കാരിയുടെ കണ്ണുകളാണ് അവൻ കണ്ടത്.. കണ്ണുകളിൽ നിന്നും ചെറിയൊരു അരുവി പോലെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീർ തന്റെ അമ്മയുടേതാണ്.
“മോനേ....”
ആ അമ്മ അവന്റെ കെട്ടിപ്പിടിച്ച് കരഞ്ഞു.
“ഈ പിറന്നാളിനപ്പുറം ഈ ലോകത്ത് ഞാൻ തനിച്ചായി പോകുമെന്ന ഭയം ഉൾക്കൊള്ളാനാകാതെ രാത്രി മുഴുവനും ഉറക്കമില്ലാതെ കരഞ്ഞത് കണ്ട് വിധി എനിക്ക് തിരിച്ച് തന്നതാ നിന്നെ.... പൊന്നുമോനെ ഇനി നീ അമ്മയെ വിട്ട് പോകല്ലേടാ”
അമ്മയുടെ കണ്ണുനീർ തന്റെ കവിളുകളെ പൊള്ളിക്കുന്നതായി അവന് തോന്നി.... അത് വരെയും തന്റെ ഓർമ്മകളിലേക്കുള്ള തിരിച്ച് പോക്കിൽ തടസ്സമായി വന്നിരുന്ന രണ്ട് തീക്കണ്ണുകൾ പെട്ടെന്നെങ്ങോ മാഞ്ഞ് പോയി.. പകരം കണ്ണീർ നിറഞ്ഞ അമ്മയുടെ കണ്ണുകൾ അവന്റെ ഹൃദയത്തിൽ പതിഞ്ഞു.
ശുഭം
രഞ്ജിത് വെള്ളിമൺ