കവിത - വേനൽ



വേനൽ


അകലെ

മലയിലൊരുനേർത്ത വരയായ്

ഒടുങ്ങാനൊരുങ്ങുന്ന നീർച്ചോലയും,


താഴെ 

പാതാളവാതിലോളം ആഴത്തിൽ 

നനവിൻ്റെ ശേഷിപ്പതില്ലാത്ത കിണറും,


മലമേൽ

വാടിക്കരിഞ്ഞഗ്നിയെ പുൽകുവാനായ്

കാത്തുകിടക്കുന്ന പുൽത്തകിടിയും,


നീയിതെല്ലാം

കണ്ടിട്ടുമെന്തേ  പിന്നെയും പിന്നെയും

അഗ്നിശരമെയ്ത് പൊട്ടിച്ചിരിക്കുന്നു?


ആദിത്യനോടായിരം വട്ടമീ

ചോദ്യം ചോദിച്ചുത്തരം തേടി ഞാൻ


" ശിക്ഷയാണിത്,

എൻ പ്രണയിനി ധരണിയുടെ 

അരുമയാം മക്കൾ, 

നിങ്ങൾ അവളോട്  ചെയ്ത

അപരാധങ്ങളുടെ ശിക്ഷ "


ഉരുകിയൊലിക്കുന്നൊരെൻ മേനി നോക്കിയരുണൻ 

അട്ടഹസിച്ചു കൊണ്ടുത്തരം നൽകി


പ്രാചീന ലോകത്ത് 

വെങ്കലക്കാളയുടെ ഉള്ളിലടച്ചിട്ട് 

അതിൻ ചോട്ടിൽ തീയിട്ട്  

ചിത്രവധം ചെയ്തിതിരുന്നത്രേ മനുഷ്യനെ !


വാനിൽ

കലിതുള്ളി കൊലവിളിയോടെ

തിളയ്ക്കുന്ന സൂര്യനും, 


താഴെ

കാടിനെത്തിന്നിട്ട് ദാഹം ശമിക്കാതെ

ആളിപ്പടരുന്നഗ്നിയും ചേരുമ്പോൾ


ഞാൻ

അഭയമില്ലാതെ, 

തണലു തേടി,

തണുപ്പു തേടി, 

അലയുകയാണ്. 

അവസാനമെങ്ങനെന്നറിയാതെ

അറിയാതെ....


രഞ്ജിത് വെള്ളിമൺ

Renjith Vellimon

Post a Comment

Type your valuable comments here

Previous Post Next Post